220 products of nine PSUs can be purchased online

**വ്യവസായ വകുപ്പ് ഒ.എൻ.ഡി.സിയുമായി ധാരണാപത്രം ഒപ്പിട്ടു

**ഭൂരിഭാഗവും പരമ്പരാഗത ഉൽപ്പന്നങ്ങൾ

**പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി സാധ്യത

സംസ്ഥാനത്തെ ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈനായി വാങ്ങാം. സ്വതന്ത്രവും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നതുമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി (ഒ.എൻ.ഡി.സി) സംസ്ഥാന വ്യവസായ വകുപ്പ് ധാരണാപത്രം ഒപ്പിട്ടതോടെയാണിത്.

പൊതുമേഖലാ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒ.എൻ.ഡി.സിയുമായി ധാരണയിൽ എത്തിയത്.വ്യവസായ വകുപ്പിന് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും ഒ.എൻ.ഡി.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തമ്പി കോശിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് കുറേക്കൂടി വിപുലമായ വിപണിയാണ് തുറക്കുന്നത്. ഒ.എൻ. ഡി. സി രാജ്യത്തിലെ തന്നെ വിശ്വസ്ത സ്ഥാപനമാണ്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ നിർമിക്കുന്ന പരമ്പരാഗത ഉത്പന്നങ്ങൾ കിട്ടുമോ എന്ന് വിദേശികൾ ഉൾപ്പെടെ അന്വേഷിക്കാറുണ്ട്. എന്നാൽ സമയത്തിന് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഓൺലൈനായി ഇവ ലഭ്യമാകുന്നതോടെ നമ്മുടെ ഉത്പന്നങ്ങൾ കൃത്യസമയത്ത് തന്നെ ഉപഭോക്താവിന് ലഭിക്കും. ഹാൻവീവ്, ഹാൻടെക്‌സ്, കയർ ഉത്പന്നങ്ങൾ, കേരള സോപ്‌സിന്റെ ഉത്പന്നങ്ങൾ എന്നിവയെല്ലാം ഓൺലൈനായി ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയം പുതുക്കാനും നവീകരിക്കാനും പുതിയ വെല്ലുവിളികൾ നേരിടാനും ഇതൊരു അവസരം ആണ്.

ഉത്പന്നങ്ങൾ ഉപഭോക്താവിന് കൃത്യസമയത്ത് തന്നെ നൽകാൻ കഴിയണം. അതുപോലെ പാക്കിംഗിൽ ഉൾപ്പെടെ പ്രൊഫഷണലിസം കൊണ്ടുവരണം. ഉൽപ്പന്നവും നിരന്തരം നവീകരിക്കണം.
വ്യവസായ വകുപ്പ് ഉടൻ തന്നെ വിപുലമായ രീതിയിൽ ഡിസൈൻ കോൺക്ലേവ് സംഘടിപ്പിക്കും. ഡിസൈനിംഗ് സംബന്ധിച്ച് കയർ തൊഴിലാളികൾക്ക് പരിശീലനം നൽകും. എറണാകുളം ചേന്ദമംഗലത്തെ കൈത്തറി ഗ്രാമത്തിലും പരിശീലനം നൽകാൻ പോവുകയാണ്.

ഇപ്പോൾ ബിസിനസ്-ടു-കൺസ്യൂമർ (B2C) മാതൃകയിലാണ് ഓൺലൈനിലൂടെ വിപണനമെങ്കിലും അടുത്ത ഘട്ടത്തിൽ ബിസിനസ്-ടു-ബിസിനസ് (B2B) മാതൃകയും അവലംബിക്കും. ഇത് ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭകർക്ക് പ്രയോജനം ചെയ്യും. അവരുടെ ഉൽപ്പന്നങ്ങൾ കൂടി ഓൺലൈൻ വിപണന ശൃംഖലയുടെ ഭാഗമാകും. ഇതിനു മുന്നോടിയായി എം.എസ്.എം.ഇ സംരംഭകർക്കായി ഒ.എൻ.ഡി.സി യുമായി സഹകരിച്ച് എല്ലാ താലൂക്കുകളിലും പരിശീലനം നൽകും.

മേക്കിംഗ് കേരള എന്ന പദ്ധതിക്കായി 100 കോടി ഈ വർഷം മാറ്റിവെച്ചിട്ടുണ്ട്. കേരളം എന്ന മൂല്യമുള്ള ബ്രാൻഡ് വിപണിയിൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയണം.