CNG from waste

മാലിന്യത്തിൽ നിന്നും സി എൻ ജി

കൊച്ചിയിൽ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാൻറ് സ്ഥാപിക്കുന്നതിന് ബിപിസിഎലിന് ആവശ്യമായ സ്ഥലം, ജലം, വൈദ്യുതി, എന്നിവ നൽകുന്നതിനും പൈപ്പ് ലൈൻ ഇടുന്നതിനുമുളള അനുമതി നൽകുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി വിശദമായ പ്രോപ്പോസൽ 2023 ഒക്ടോബർ ഒന്നിനകം തയ്യാറാക്കി സമർപ്പിക്കാൻ ബിപിസില്ലിനോട് ആവശ്യപ്പെടും. ബ്രഹ്മപുരം തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇനിയൊരിക്കലും അത്തരമൊരു അപകടം നടക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് പാലിക്കപ്പെടുന്നതിൻ്റെ പ്രധാനചുവടുവെപ്പാണ് ഇന്നത്തെ തീരുമാനം.

കൊച്ചിയിൽ ഒരു വർഷത്തിനകം സി എൻ ജി മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപിക്കാൻ തയ്യാറാണെന്ന് മെയ് മാസത്തിൽ ബിപിസിഎൽ സർക്കാരിനെ അറിയിച്ചിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷിൻ്റെ കൂടി സാന്നിധ്യത്തിൽ ബിപിസിഎൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് പ്ലാൻ്റ് സ്ഥാപിക്കാൻ തീരുമാനമായത്. പ്ലാൻ്റ് സ്ഥാപിക്കുന്നതിനൊപ്പം പദ്ധതിയുടെ നടത്തിപ്പിന്റെ ഉത്തരവാദിത്തവും ബിപിസിഎൽ ഏറ്റെടുത്തിട്ടുണ്ട്. ഇവിടെ ഉൽപാദിപ്പിക്കുന്ന ഗ്യാസ് ബിപിസിഎൽ ഉപയോഗിക്കുകയും ചെയ്യും.
ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കുന്നതിനായി ശാസ്ത്രീയമായ കർമ്മപരിപാടിയാണ് കൊച്ചിയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലെ ശുചീകരണ കാമ്പെയിൻ വലിയ വിജയമായിരുന്നു. കളമശ്ശേരി മണ്ഡലത്തിലും 3 ദിവസം നീണ്ടുനിന്ന സമ്പൂർണ ശുചിത്വ കാമ്പെയിൻ സംഘടിപ്പിക്കുകയുണ്ടായി. മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രീയ ഉറവിടമാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും അടിയന്തരമായി ഹ്രസ്വ-ദീർഘകാല നടപടികൾ സ്വീകരിക്കുന്നതിനുമായി ജില്ലയിൽ പ്രത്യേക കർമ്മപദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിനോടൊപ്പം കൊച്ചിയിലെ മാലിന്യപ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിൽ പുതുതായി നിർമ്മിക്കുന്ന പ്ലാൻ്റിന് നിർണായക പങ്ക് വഹിക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.