PRESS RELIACE

 വാർത്താ സമ്മേളനം – വിശദാംശങ്ങള്‍ 

ഒന്നാം പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനായി തുടക്കമിട്ട നടപടികൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ വർഷത്തിൽ തന്നെ വ്യവസായ വകുപ്പിനായി. കോവിഡ് കാരണം പ്രതിരോധത്തിലായ ചെറുകിട വ്യവസായികൾക്ക് 1416 കോടി രൂപയുടെ സഹായപദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കി. 50 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് കെ-സ്വിഫ്റ്റ് അക്നോളജ്മെൻ്റിലൂടെ അനുമതിയില്ലാതെ മൂന്ന് വർഷം വരെ പ്രവർത്തനം സാധ്യമാക്കാൻ ഈ സർക്കാരിന് സാധിച്ചു. 50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ 7 ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമവും പാസാക്കി.

അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ 5 വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃതാ പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിന് കീഴിൽ ഇതിനോടകം 5 ലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംരംഭകരുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ-സംസ്ഥാന തലങ്ങളിൽ സിവിൽ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികൾ രൂപീകരിച്ചു. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കുന്നതിന് മൂന്നംഗ സമിതിയെ നിയോഗിക്കുകയും സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. വ്യവസായ നടത്തിപ്പിനായി ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥ പഴങ്കഥയായി മാറിക്കഴിഞ്ഞു. ഏറ്റവും എളുപ്പത്തിൽ സംരംഭകർക്ക് വ്യവസായം ആരംഭിക്കുന്നതിന് നിയമപരവും സാങ്കേതികവുമായ പിൻബലമൊരുക്കാൻ സർക്കാരിന് കഴിഞ്ഞു. ഇത് കൂടുതൽ സംരംഭകരെ സംസ്ഥാനത്തേക്ക് എത്തിക്കും.

2022 – 23 സംരംഭക വർഷമായി സർക്കാർ ആചരിക്കുകയാണ്. മാർച്ച് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനും 4 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. എം എസ് എം ഇ മേഖലയിൽ നിക്ഷേപങ്ങൾ വർധിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയർന്നുവരും. ഇത് പരിഹരിക്കുന്നതിനായി എല്ലാ ജില്ലകളിലും എം എസ് എം ഇ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. 168 വിദഗ്ധ പാനലിസ്റ്റുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ആരംഭിച്ച ക്ലിനിക്കുകളെ എന്ത് ആവശ്യത്തിനും സംരംഭകർക്ക് സമീപിക്കാവുന്നതാണ്.

നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സംരംഭകത്വവുമായി ബന്ധപ്പെട്ട പരാതികൾ നേരിൽ കേട്ട് നടപടികൾ കൈക്കൊള്ളുന്നതിനുമായി സംഘടിപ്പിക്കുന്ന മീറ്റ് ദി മിനിസ്റ്റർ പരിപാടി 12 ജില്ലകളിൽ പരിപാടി പൂർത്തിയായി. ആയിരത്തിലധികം പരാതികളിൽ തീർപ്പ് കൽപ്പിച്ചു. കേരളത്തിൻ്റെ വ്യാവസായിക വളർച്ച ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയ മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ഒരു വർഷത്തിനുള്ളിൽ ലഭിച്ചു. കഴക്കൂട്ടത്തെ കിന്‍ഫ്ര പാര്‍ക്കിൽ 75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ഡിസൈന്‍ ടെക്നോളജി രംഗത്തെ ലോകോത്തര സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എലക്സിയുമായി കരാര്‍ ഒപ്പുവെച്ചു പത്ത് മാസത്തിനുള്ളിൽ കെട്ടിടവും കൈമാറി. പദ്ധതിയിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആറായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക് ആന്‍റ് മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ 1200 കോടി രൂപ ചിലവിൽ ഐ.ടി, ഐ.ടി.ഇ.എസ്, ഡാറ്റ പ്രോസസിംഗ് ക്യാമ്പസ് ആരംഭിക്കുന്നതിനായി ടിസിഎസ്സുമായി ധാരണാപത്രം ഒപ്പിട്ടു. പദ്ധതിയിലൂടെ 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുകയും ഇന്നലെ(ജൂൺ 8) അപേക്ഷകൾ നൽകാനുള്ള പോർട്ടൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 10 ഏക്കറിലധികം ഭൂമിയുള്ള സ്വകാര്യവ്യക്തികൾക്ക് വ്യവസായ പാർക്കിനായി 3 കോടി രൂപ വരെ സംസ്ഥാന സർക്കാർ ധനസഹായം നൽകും. ദുബായ് എക്സ്പൊയിൽ പങ്കെടുക്കുന്നതിനിടെ കേരളത്തിൽ ഫുഡ് പ്രൊസസിങ്ങ് പാർക്ക് ആരംഭിക്കാൻ യു എ ഇ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഈ ചർച്ചകൾ പുരോഗമിക്കുന്നു. ദുബായ് ആസ്ഥാനമാക്കിയുള്ള ട്രൈസ്റ്റാർ ഗ്രൂപ്പ് കേരളത്തിൽ ബൃഹത്ത് നിക്ഷേപപദ്ധതിക്കൊരുങ്ങുകയാണ്. ഇതിനോടകം പദ്ധതിയെക്കുറിച്ച് രണ്ട് ഘട്ടങ്ങളിലായി സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിക്കഴിഞ്ഞു.

ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം എന്ന നയം രാജ്യത്ത് ആദ്യമായി സ്വീകരിക്കുന്ന സംസ്ഥാനം കേരളമാണ്. ഗ്രീൻ ഇൻവസ്റ്റ്മെൻ്റിന് പറ്റിയ സ്ഥലമായും ആഗോളാടിസ്ഥാനത്തിൽ ഉത്തരവാദിത്ത നിക്ഷേപത്തിൻ്റെ കേന്ദ്രമായും കേരളം മാറുന്നത് നിക്ഷേപം ആകർഷിക്കാൻ സഹായകമാകും. ഈ സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന ഉത്തരവാദിത്ത നിക്ഷേപ നയം പരിസ്ഥിതിക്ക് അനുയോജ്യമായതും താരതമ്യേന മലിനീകരണം കുറഞ്ഞതുമായ വ്യവസായങ്ങളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റിത്തീർക്കും.

കേരള ബ്രാൻ്റിങ്ങ് സ്ഥാപിക്കുന്നതിനായുള്ള സർക്കാരിൻ്റെ ശ്രമങ്ങൾ നടന്നുവരികയാണ്. കേരള കൈത്തറി ഇതിന് ഒരു ഉദാഹരണമാണ്. സംസ്ഥാന സർക്കാർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന മികച്ച കൈത്തറി ഉത്പന്നങ്ങൾക്ക് കേരള കൈത്തറി ബ്രാൻ്റ് നൽകും. ഇതിനൊപ്പം മേഡ് ഇൻ കേരള എന്ന ബ്രാൻ്റ് നെയിമോടെ കേരളത്തിൽ നിർമ്മിക്കുന്ന ഗുണമേന്മയിൽ മികവ് പുലർത്തുന്ന ഉത്പന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലടക്കം എത്തിക്കാനും ശ്രമം നടക്കുന്നു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി വ്യവസായ സൗഹൃദ അന്തരീക്ഷമൊരുക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് വ്യവസായ വകുപ്പ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ, പുതിയ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം, വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള തനതുവരുമാനത്തിലെ വർധനവ് എന്നിവ മാനദണ്ഡമാക്കിയാകും പുരസ്കാരവിതരണം. പരമ്പരാഗത വ്യവസായ യൂണിറ്റുകളിൽ നിന്ന് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പ് വരുത്തുന്നതിനായി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം നിർമ്മാണത്തിൻ്റെ അവസാനഘട്ടത്തിലാണ്.

പദ്ധതികൾ നടപ്പിലാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാനും പദ്ധതി പുരോഗതി തത്സമയം നിരീക്ഷിക്കാനും പദ്ധതിനിർവ്വഹണത്തിൻ്റെ കാര്യക്ഷമത വർധിപ്പിക്കാനുമായി ഈ സർക്കാർ കൊണ്ടുവന്ന പി എം എസ് പോർട്ടൽ മികവ് പുലർത്തി മുന്നോട്ടുപോവുകയാണ്. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള സംരംഭക വർഷം പദ്ധതിയുടെയും മീറ്റ് ദി മിനിസ്റ്റർ പരിപാടിയുടെ തുടർ നടപടികളുടേയും തത്സമയ സ്ഥിതി ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാൻ സാധിക്കും.

സർക്കാർ നയങ്ങൾക്ക് അനുസൃതമായി ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങൾ ഉണ്ടായാൽ മാത്രമേ കേരളത്തിൻ്റെ വ്യാവസായിക വളർച്ച ഉദ്ദേശിക്കുന്ന തലത്തിൽ മുന്നോട്ടുപോവുകയുള്ളൂ. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർക്ക് ഇതിനാവശ്യമായ ട്രെയിനിങ്ങ് നൽകേണ്ടതുണ്ട്. ഇതിനായി ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ തന്നെ ഐഐഎം കോഴിക്കോടും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടിലുമായി ഉദ്യോഗസ്ഥർക്കുള്ള ട്രെയിനിങ്ങ് നൽകി.

41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴു വിഭാഗങ്ങളിലായി തിരിച്ച് 2030ഓടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാക്കാനുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന പൊതുമേഖലാ സ്ഥാപനം, മികച്ച മാനേജിംഗ് ഡയറക്ടര്‍, മികച്ച തൊഴിലാളി, മികച്ച ഓഫീസര്‍ എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങള്‍ ഏർപ്പെടുത്തി. പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്ത സ്വയംഭരണം നൽകണമെന്ന് സർക്കാർ നിയോഗിച്ച വിദ്ഗധ സമിതിയുടെ റിപ്പോർട്ട് ഏറ്റുവാങ്ങി.

പതിനായിരം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പെട്രോ കെമിക്കൽ പാർക്ക് നിർമ്മാണം ആരംഭിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത ഭെൽ-ഇ.എം.എൽ കാസർഗോഡ് നവീകരിച്ച് സംസ്ഥാന സർക്കാർ ആരംഭിച്ച കെൽ-ഇ.എം.എൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്രസർക്കാരിൽ നിന്ന് ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡ് കുടിശ്ശികയുൾപ്പെടെ തീർത്ത് ഏറ്റെടുത്ത് പുതുതായി രൂപീകരിച്ച കേരള പേപ്പർ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചു. റബ്ബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ കേരള റബ്ബര്‍ ലിമിറ്റഡിൻ്റെ നിർമ്മാണം ആരംഭിച്ചു. ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിക്കുന്ന കൊച്ചി – ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിക്കായി നിശ്ചയിച്ച 2220 ഏക്കര്‍ ഭൂമിയുടെ 70% സർക്കാർ 10 മാസം കൊണ്ട് ഏറ്റെടുത്തു.

2021-22 വർഷത്തിൽ വ്യവസായവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 41 പൊതുമേഖലാ സ്ഥാപനങ്ങൾ 384.68 കോടി രൂപയുടെ പ്രവർത്തനലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 245.6% വർധനവാണ് പ്രവർത്തനലാഭത്തിൽ ഉണ്ടായത്. ഒന്നാം പിണറായി സർക്കാരിൻ്റെ ആദ്യവർഷത്തിൽ 40.38 കോടി രൂപയുടെ പ്രവർത്തനലാഭമായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവർത്തന ലാഭം(332.2 കോടി രൂപ) നേടുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനമെന്ന നേട്ടം ഈ വേളയിൽ കെ എം എം എൽ കൈവരിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം അഭിമാനകരമായ നേട്ടങ്ങളാണ് കിൻഫ്രയും കെ എസ് ഐ ഡി സിയും കൈവരിച്ചത്. 1,522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലെത്തിച്ചതിനൊപ്പം 20,900 തൊഴിലവസരങ്ങളും കിൻഫ്ര സൃഷ്ടിച്ചു. സംസ്ഥാനത്തുടനീളം വ്യാവസായിക വായ്പ അനുവദിക്കുന്നതിലും തൊഴിൽ നൽകുന്നതിലും കെ എസ് ഐ ഡി സി റെക്കോർഡ് നേട്ടം കൈവരിച്ച വർഷം കൂടിയാണിത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വർധനവ് വായ്‌പ്പാ വിഭാഗത്തിൽ രേഖപ്പെടുത്തി. 2959 നേരിട്ടുള്ള തൊഴിലവസരങ്ങൾ ഈ കാലയളവിൽ സൃഷ്ടിക്കാനായി.

നിയമനങ്ങളുടെ കാര്യത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനായി പി എസ് സി നിയമനം വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികളിലേക്കുള്ള നിയമനം നടത്താൻ പൊതുമേഖലാ റിക്രൂട്ട്മെൻ്റ് ബോർഡ് സ്ഥാപിക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വാഗ്ദാനവും യാഥാർത്ഥ്യമായി.

ഇന്ത്യയുടെ വ്യാവസായിക ഭൂപടത്തിൽ സ്വന്തമായൊരു സ്ഥാനം കേരളം അടയാളപ്പെടുത്തിയ വർഷമാണിത്. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം രാജ്യത്തെ വ്യവസായ പാർക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രയുടെ കീഴിലുള്ള അഞ്ച് പാർക്കുകൾക്ക് ദേശീയ അംഗീകാരം ലഭിച്ചു. സുസ്ഥിര വികസന സൂചികയിൽ വ്യവസായ വികസനം ഉൾപ്പെടെയുള്ള പരിഗണനാവിഷയങ്ങളിൽ ഉയർന്ന നേട്ടം കൈവരിച്ച് ഒന്നാം സ്ഥാനം നിലനിർത്തി.

ഏകീകൃത ലാൻ്റ് അലോട്ട്മെൻ്റ് പോളിസി രൂപീകരിക്കുന്നതിൻ്റെ അവസാന ഘട്ടത്തിലാണ്. വിവിധ വ്യവസായ എസ്‌റ്റേറ്റുകളിലേയും പാർക്കുകളിലേയും ഭൂമിയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി. ഇത് ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു.

കേരള സംസ്ഥാന കയർ കോർപ്പറേഷൻ ലിമിറ്റഡ് 226 കോടി രൂപയുടെ വിറ്റുവരവ് ഈ വർഷം കൈവരിച്ചു. കയറ്റുമതിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവും രേഖപ്പെടുത്തി. കയർ ഭൂവസ്ത്രം വിപണി വിപുലപ്പെടുത്താൻ ജില്ലാതലശിൽപശാലകൾ സംഘടിപ്പിച്ചു.

കശുവണ്ടി മേഖലക്ക് കൈത്താങ്ങായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കി. കാഷ്യൂ ഡെവലപ്മെൻ്റ് കോർപ്പറേഷൻ, കാപെക്സ് ഫാക്ടറികളിലെ തൊഴിലാളികൾക്കുള്ള അഞ്ചുവർഷത്തെ ഗ്രാറ്റുവിറ്റി വിതരണം ചെയ്തു.

കഴിഞ്ഞ ഒന്നര വർഷമായി അടഞ്ഞുകിടന്ന കോട്ടയം ടെക്സ്റ്റൈൽസ് തുറന്നു പ്രവർത്തിക്കാൻ സാധിച്ചു. മൂല്യവർധനവിൻ്റെ ഭാഗമായി ഹാൻ്റക്സ് ഗാർമെൻ്റ് ഫാക്ടറ്രി നിർമ്മാണം പൂർത്തിയായി. ബുധനാഴ്ചകളിൽ സർക്കാർ/സഹകരണ ജീവനക്കാർ കൈത്തറി ധരിക്കണമെന്ന നിർദേശം നടപ്പിലാക്കി. ഫ്ലിപ്കാർട്ടിലൂടെ ഖാദി ബോർഡ് ഉത്പന്നങ്ങൾ ലഭ്യമാക്കി.

പ്ലാൻ്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കോട്ടയം, കോഴിക്കോട് കേന്ദ്രമാക്കി രണ്ട് മേഖലകൾ ഡയറക്ടറേറ്റിന് കീഴിൽ ഉണ്ടാകും. സംസ്ഥാനത്തെ തോട്ടങ്ങളുടെ മാപ്പിങ്ങ് ഉടനെ നടപ്പിലാക്കും.

സംസ്ഥാനത്ത് അഞ്ച് കേന്ദ്രങ്ങളിൽ ബാംബൂ ബസാർ നിർമ്മിക്കാൻ തീരുമാനിച്ചു. ബാംബൂ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ കുമരകത്ത് ആദ്യ ബാംബൂ ബസാർ ആരംഭിച്ചു. ബാംബൂ ഫെസ്റ്റ് സംഘടിപ്പിച്ചു.

മൈനിങ്ങുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും പൂർണ്ണമായും ഇ-ഓഫീസിലേക്ക് മാറാൻ നടപടി തുടങ്ങി. എല്ലാ അനുമതികളും ഓൺലൈൻ വഴിയാക്കാൻ നിശ്ചയിച്ചു. നൽകിയ അനുമതികളുടെ മുഴുവൻ വിവരങ്ങളും വെബ്സൈറ്റിൽ നൽകും.

കാലഹരണപ്പെട്ട 105 നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ തയ്യാറാക്കി. 122 നിയമങ്ങൾ റദ്ദ് ചെയ്യുന്നതിനുള്ള ശുപാർശകൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇ-ഓഫീസ് സംവിധാനം നിയമവകുപ്പിലും നടപ്പിലാക്കാൻ തീരുമാനിച്ചു.