സിമുലേഷൻ ആന്റ് വാലിഡേഷൻ രംഗത്തെ ലോക പ്രശസ്ത കമ്പനി കേരളത്തിലേക്ക്

സിമുലേഷൻ ആന്റ് വാലിഡേഷന് മേഖലയിൽ ലോകത്തെ പ്രമുഖ കമ്പനിയായ ഡി സ്പേസ് ടെക്നോളജീസ് കേരളത്തിൽ സെൻ്റർ ഓഫ് എക്സലൻസ് ആരംഭിക്കും. കണക്റ്റഡ് ഓട്ടോമേറ്റഡ് ഇലക്ട്രിക് വാഹന രംഗത്തെ സാങ്കേതികവിദ്യാ ദാതാവ് കൂടിയായായ ഡി സ്പേസ് ജർമനി, ക്രൊയേഷ്യ എന്നീ രാജ്യങ്ങൾക്ക് പുറത്ത് അവരുടെ മൂന്നാമത്തെ സെൻ്റർ ഓഫ് എക്സലൻസാണ് കേരളത്തിൽ സ്ഥാപിക്കുന്നത്. വ്യവസായ
വകുപ്പുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഡിസ്പേസ് സർക്കാരിനെ തീരുമാനം അറിയിച്ചത്.

ലോകോത്തര വാഹന നിർമ്മാതാക്കളായ പോർഷെ, ബി എം ഡബ്ല്യു, ഓഡി, വോൾവോ, ജാഗ്വാർ ഉൾപ്പെടെയുള്ള പ്രമുഖർ ഡി-സ്പേസിൻ്റെ ഉപഭോക്താക്കളാണ്. ഐ.ടി മേഖലയിൽ ഗവേഷണം നടത്തുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളിലൂന്നിക്കൊണ്ട് ഉപകരണങ്ങളുടെ ഹാർഡ് വെയർ, സോഫ്റ്റ് വെയർ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിൽ പ്രവർത്തനമാരംഭിക്കുന്ന ഡി-സ്പേസ് ആദ്യഘട്ടത്തിൽ വികസിപ്പിച്ചെടുക്കുന്ന ഹാർഡ് വെയർ, സോഫ്റ്റ് വെയർ ഉപകരണങ്ങൾ കണ്ട്രോൾ എഞ്ചിനീയറിങ്ങ് രംഗത്താണ് ഉപയോഗപ്പെടുത്തുക. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളിലും ഇത് കൂടാതെ മെഡിക്കൽ ടെക്നോളജി, വ്യോമയാനം തുടങ്ങിയ മേഖലകളിലും ഇവ ഉപയോഗിക്കാൻ സാധിക്കും.

മുപ്പത് വർഷത്തെ പരിചയസമ്പത്തുള്ള ഡി-സ്പേസ് 9 രാജ്യങ്ങളിലായി 2400ൽ പരം പേർക്ക് ജോലി നൽകുന്നുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തുള്ള കിൻഫ്ര പാർക്കിലാണ് ഇവരുടെ പ്രവർത്തനം ആരംഭിക്കുക. ഇവിടെ രണ്ട് വർഷത്തിനുള്ളിൽ 300 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ വൈജ്ഞാനിക സമ്പദ്ഘടനയിലേക്ക് പാത തുറന്നുകൊണ്ട് കമ്പനി കേരളത്തിലെ ഗവേഷണസ്ഥാപനങ്ങളുമായും സർവകലാശാലകളുമായും സഹകരിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

വിവിധ ലോകരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഡി-സ്പേസിൻ്റെ കേരളത്തിലേക്കുള്ള കടന്നുവരവ് സർക്കാരിൻ്റെ വ്യവസായനയത്തിൻ്റെ ഗുണഫലം കൂടിയാണ്. മാനവവിഭവശേഷിയുടെ കാര്യത്തിൽ മുൻപന്തിയിലുള്ള സംസ്ഥാനം റിസേർച്ച് ആൻ്റ് ഡെവലപ്മെൻ്റ് മേഖലയിലേക്ക് ലോകോത്തര കമ്പനികളെ ആകർഷിക്കാനായി നിരവധി കാര്യങ്ങളാണ് വ്യവസായ നയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡി-സ്പേസ് പ്രവർത്തനമാരംഭിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളും മെഡിക്കൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളും കേരളത്തിലേക്ക് കടന്നുവരും. വ്യോമയാനമേഖലയിലെ ലോകോത്തര കമ്പനിയായ സഫ്രാൻ അടുത്തിടെ കേരളത്തിർ പ്രവർത്തനമാരംഭിച്ചിരുന്നു. സർക്കാർ ലക്ഷ്യമിടുന്ന മേഖലകളിൽ തുടർച്ചയായി വലിയ നിക്ഷേപങ്ങളുണ്ടാകുന്നു എന്നത് വ്യവസായ നയത്തിന്റെ കരുത്താണ് വ്യക്തമാക്കുന്നത്.