IKGS: Investment projects are becoming a reality; 4 projects worth Rs. 1211 crore have been started; 8 more projects will be started in May

ഐ.കെ.ജി.എസ്: നിക്ഷേപ പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്; 1211 കോടി രൂപയുടെ 4 പദ്ധതികൾക്ക് തുടക്കമായി; മെയ് മാസത്തിൽ 8 പദ്ധതികൾ കൂടി തുടങ്ങും.

സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പു വച്ച 4  നിക്ഷേപ പദ്ധതികൾക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1211 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കാണ് തുടക്കമായത്. 2675 കോടിയുടെ 8 പദ്ധതികൾക്ക് മെയ് മാസം തന്നെ തറക്കല്ലിടും. നിക്ഷേപക സംഗമത്തിൽ പുതുതായി പ്രഖ്യാപിച്ച പദ്ധതികൾ ആണിവ.

ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ റസിഡൻഷ്യൽ അപ്പാർട്ട്മെൻ്റ് ആൻ്റ് ഹോസ്പിറ്റൽ (300 കോടി), പോസിറ്റീവ് ചിപ്പ് ബോർഡ്സ് (51 കോടി), എം. എസ് വുഡ് അലയൻസ് പാർക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നീ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. 8 പദ്ധതികൾ കൂടി മെയ് മാസത്തിൽ നിർമ്മാണം ആരംഭിക്കും. കല്യാൺ സിൽക്സ്, അത്താച്ചി, സതർലാൻ്റ്, ഗാഷ സ്റ്റീൽസ്, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡെൽറ്റ അഗ്രഗേറ്റ്സ് ഇൻഡസ്ട്രിയൽ പാർക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവർ താൽപര്യപത്രം ഒപ്പു വച്ച 2675 കോടി രൂപയുടെ പദ്ധതികൾ മെയ് മാസത്തിൽ തന്നെ ആരംഭിക്കും. ജൂണിൽ 1117 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമാകും. ബ്ലൂസ്റ്റാർ, അവിഗ്‌ന, എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽ, കെ ബോർഡ് റബ്ബർ, കൃഷ്ണ കല മെഡിക്കൽ സയൻസസ് എന്നിവരുടെ പദ്ധതികളാണ് ജൂണിൽ ആരംഭിക്കുന്നത്. ലൈഫ് സയൻസ് പാർക്കിലെ 60 ഏക്കറിൽ ജിനോം സിറ്റി മാതൃകയിൽ ജെ.വി വെഞ്ച്വേഴ്സ് 3800 കോടി രൂപ ബയോ മാനുഫായ്ചറിംഗ് മേഖലയിൽ നിക്ഷേപിക്കുന്ന പദ്ധതിയും ഉടനെ ആരംഭിക്കും. തോന്നക്കൽ കിൻഫ്ര പാർക്ക് ഈ മാസവും യൂണിറ്റി മാൾ നവംബറിലും ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

ഇതിന് പുറമേ ബ്ലൂസ്റ്റാർ റിയാൽട്ടേഴ്സ്, അൽഹിന്ദ്, എയർ പോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽസ്, എസ്. എഫ് . ഒ ടെക്നോളജീസ്, കന്യോ ഹെൽത്ത്, അക്കോസ, ബി.എം.എച്ച് കെയർ ഹോസ്പിറ്റൽ, കൃഷ്ണകല ഹോസ്പിറ്റൽ, ഫ്യൂച്ചറിസ് ബൊത്തിക് ഹോസ്പിറ്റൽ തുടങ്ങിയവർ പ്രഖ്യാപിച്ച പദ്ധതികൾ വരും മാസങ്ങളിൽ തുടങ്ങും. പ്രധാന പദ്ധതികളുടെ നിർമ്മാണ പുരോഗതി വ്യവസായ മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തും.

ഐ. കെ.ജി.എസിൽ പ്രഖ്യാപിച്ച പദ്ധതികളുമായി ബന്ധപ്പെട്ട് നയപരമായി എടുക്കേണ്ട തീരൂമാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജൂൺ 19 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗംചേരും. നിക്ഷേപ താൽപര്യപത്രങ്ങളുടെ തത്സമയ ട്രാക്കിംഗിനായി വെബ്പോർട്ടൽ രൂപകൽപന ചെയ്ത് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. നിക്ഷേപകരുടെ പ്രശ്നങ്ങൾ സമയ ബന്ധിതമായി പരിഹരിക്കുന്നതിന് 5 ഘട്ടങ്ങളുള്ള എസ്കലേഷൻ പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്.

ഇതുവരെ 450 ലധികം കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. 4.80 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യതയാണ് നിർദ്ദേശങ്ങളിലുള്ളത്. ഐ.ടി.- ഐ.ടി അനുബന്ധ മേഖലകളിലായി 29 കമ്പനികൾ 9, 300 കോടി രൂപയുടെ നിക്ഷേപ താൽപര്യം അറിയിച്ചിട്ടുണ്ട്.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് : നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ഉപദേശക സമിതി രൂപീകരിച്ച് സർക്കാർ

പദ്ധതികളുടെ നിർവ്വഹണ മേൽനോട്ടവും സമയ ബന്ധിത പൂർത്തീകരണവും ചുമതല
 
സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ഉന്നതതല ഉപദേശക സമിതിക്ക് രൂപം നൽകി. നിക്ഷേപ വാഗ്ദാനങ്ങളുടെ വലിപ്പവും മേഖലകളുടെ വൈവിധ്യവും സാമ്പത്തിക പ്രാധാന്യവും വിലയിരുത്തി ഇവ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ഉപദേശക സമിതിയുടെ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.  

നിക്ഷേപ പദ്ധതികൾക്ക് സർക്കാർ തലത്തിൽ എല്ലാ സഹായവും നൽകുക, ചുവപ്പുനാടയിൽ കുടുങ്ങാതെ ആവശ്യമായ അനുമതികൾ ലഭ്യമാക്കുക, കാലതാമസം ഇല്ലാതെ പദ്ധതി നിശ്ചിത സമയപരിധിക്കുള്ളില്‍ യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതല. വ്യവസായ മന്ത്രി പി രാജീവാണ് സമിതി അധ്യക്ഷൻ. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനും കെ എസ് ഐ ഡി സി മാനേജിങ്ങ് ഡയറക്ടർ കൺവീനറുമാണ്. സമിതിയിലെ മറ്റ് അംഗങ്ങൾ : ചെയർമാൻ, സിഐഐ – കേരളം, ചെയർമാൻ, ഫിക്കി – കേരളം, ചെയർമാൻ, കെഎസ്എസ്ഐഎ – കേരളം, സി ബാലഗോപാൽ , കെ എസ് ഐ ഡി സി ചെയർമാൻ, അജു ജേക്കബ്, എം ഡി – സിന്തൈറ്റ് & കെ എസ് ഐ ഡി സി ബോർഡ് മെമ്പർ, സി ജെ ജോർജ്, സി എം ഡി ജിയോജിത്ത് & കെ എസ് ഐ ഡി സി ബോർഡ് മെമ്പർ, വി കെ മാത്യൂസ്, ചെയർമാൻ ഐബിഎസ് & കെ എസ് ഐ ഡി സി ബോർഡ് മെമ്പർ, വ്യാപാര-വ്യവസായ ഡയറക്ട്രേറ്റ് ഡയറക്ടർ, കിൻഫ്ര മാനേജിങ്ങ് ഡയറക്ടർ.

ഉപദേശക സമിതി കൃത്യമായ ഇടവേളകളിൽ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തും.  പദ്ധതി നിർവ്വഹണത്തിൻ്റെ എല്ലാ ഘട്ടങ്ങളും സമിതി നിരീക്ഷിക്കുകയും വിവിധ വകുപ്പുകൾക്കിടയിലുള്ളതും ഏജൻസികൾക്കിടയിലുള്ളതുമായ സഹകരണം ഉറപ്പുവരുത്തുകയും ചെയ്യും. പദ്ധതിയുടെ പ്രാധാന്യവും നടപ്പിലാക്കുന്നതിലെ തടസങ്ങളും കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറിയേയും ആവശ്യമെങ്കിൽ മറ്റ് മേഖലകളിൽ നിന്ന് പ്രത്യേക ക്ഷണിതാക്കളെയും സമിതിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.