കാനൽ മിറ്റിഗേഷൻ പ്രൊജക്റ്റിന് അനുമതിയായി
‘മന്ത്രിക്കൊപ്പം ഒരു മണിക്കൂര്‍ ‘ വാര്‍ഡ് തല അദാലത്തിൽ ജനങ്ങളുമായി സംവദിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്
3170 കോടിയുടെ കാനൽ മിറ്റിഗേഷൻ പ്രോജക്ടിന് അനുമതിയായി. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
പബ്ലിക് സ്‌ക്വയറിന്റെ ഭാഗമായി കളമശ്ശേരി നഗരസഭയിലെ മൂന്ന്, നാല്, അഞ്ച് വാർഡുകളിൽ സംഘടിപ്പിച്ച ‘മന്ത്രിക്കൊപ്പം ഒരു മണിക്കൂര്‍ ‘ വാര്‍ഡ് തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചി, കളമശ്ശേരി, തൃക്കാക്കര മുൻസിപ്പാലിറ്റികളുമായി ചേർന്നാണ് പ്രൊജക്റ്റ് നടപ്പാക്കുക. ഇതിലൂടെ കനാലുകളുടെ വീതിക്കൂട്ടൽ ഉൾപ്പടെ ടുറിസം സാധ്യതകൾ വർധിപ്പിക്കാൻ പറ്റുന്ന രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. സീ വെജ് ട്രീറ്റ്മെന്റും ഇതിന്റെ ഭാഗമായി നടപ്പാകുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭയ്ക്ക് കീഴിൽ ഉള്ള മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കും. ഗ്രീൻ സോണിൽ പെട്ടുന്ന പ്രദേശങ്ങളിൽ ഉള്ളവർ ബുദ്ധിമുട്ടുകൾ അറിയിക്കുന്നുണ്ട്. പരമാവധി പ്രദേശങ്ങളെ മിക്സഡ് സോണുകളിലാക്കാനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ ലൈബ്രററികൾ തുടങ്ങുന്നതിനെക്കുറിച്ച് പരിശോധിക്കും.
എല്ലാ വീട്ടിലും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ജില്ലയിൽ സെപ്റ്റംബറോടെ പതിനായിരത്തോളം തൊഴിലവസരങ്ങള്‍ക്ക് വേണ്ടിട്ടുള്ള മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും . വ്യവസായ സൗഹൃദ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമതാവാൻ കേരളത്തിന് സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്താം പീയുസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ നാലാം വാർഡ് കൗൺസിലർ പിയുസ ഫെലിക്സ്, അഞ്ചാം വാർഡ് കൗൺസിലർ ഹാജിറ ഉസ്മാൻ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.