മുളങ്കുന്നത്തുകാവിൽ കെൽട്രോൺ – സിമെറ്റ് സംയുക്ത സംരംഭം വരുന്നു
സെൻസർ മാനുഫാക്ചറിംഗ് കോമൺ ഫെസിലിറ്റി സെൻ്റർ ആരംഭിക്കും
തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ കേന്ദ്ര ഇലക്ട്രോണിക്സ്- ഐ. ടി വകുപ്പിന് കീഴിലുള്ള സിമെറ്റും കെൽട്രോണും പങ്കാളികളാകുന്ന സെൻസർ മാനുഫാക്ചറിംഗ് കോമൺ ഫെസിലിറ്റി സെൻ്റർ സ്ഥാപിക്കാൻ ധാരണയായി. മുളങ്കുന്നത്തു കാവിലെ കെൽട്രോണിൻ്റെ ഭൂമി ഇതിനായി പ്രയോജനപ്പെടുത്താനാണ് മന്ത്രി പി. രാജീവും കേന്ദ്ര ഇലക്ട്രോണിക്സ്- ഐ.ടി മന്ത്രാലയ സെക്രട്ടറി എസ് കൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലുള്ള ധാരണ. നിലവിൽ ലിക്വിഡേഷനിലുള്ള ഭൂമി തിരിച്ചെടുത്ത് പദ്ധതിക്കായി ഉപയോഗപ്പെടുത്തും. ഇതിനായി ഹൈക്കോടതിയുടെ അംഗീകാരം തേടും. സിമെറ്റി (C-MET) ൻ്റെ വിപുലീകരണം, സി മെറ്റുമായി ചേർന്നുള്ള സെൻസർ മാനുഫാക്ചറിംഗ് കോമൺ ഫെസിലിറ്റി സെൻ്റർ എന്നീ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ സെൻസർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള വ്യവസായ വികസനത്തിന് വഴിയൊരുങ്ങും.
സി മെറ്റ് സമർപ്പിച്ച നിർദ്ദേശം ആധാരമാക്കി കെൽട്രോൺ ആണ് പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര സ്ഥാപനമായ സിമെറ്റിൻ്റെ വിപുലീകരണത്തിനായി കെൽട്രോണിൻ്റെ 5 ഏക്കർ ഭൂമി കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിന് കൈമാറും. നേരത്തെ പ്രവർത്തനം നിലച്ച കെൽട്രോൺ ഉപകമ്പനികളുടെ ബാധ്യതയും ഇതിലൂടെ തീർക്കാൻ കഴിയും. സിമെറ്റുമായി ചേർന്ന് സെൻസർ മാനുഫാക്ചറിംഗ് കോമൺ ഫെസിലിറ്റി സെൻ്റർ സ്ഥാപിക്കുന്നതിന് അവശേഷിക്കുന്ന 7 ഏക്കർ ഭൂമി ഉപയോഗപ്പെടുത്തും. സെൻസർ ഇൻകുബേഷൻ സെൻ്റർ, സെൻസർ ഇൻ്റഗ്രേറ്റഡ് ചിപ്സ്, ഇലക്ട്രോണിക് ഘടകങ്ങൾ എന്നിവയുടെ സംയുക്ത സംരംഭമാണ് വിഭാവനം ചെയ്യുന്നത്. സംസ്ഥാനത്ത് സെൻസർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളുടേയും വ്യവസായങ്ങളുടേയും വികസനത്തിന് സഹായകരമാവുന്ന കേന്ദ്രമായിരിക്കും ഇത്.
കെൽട്രോണിൻ്റെ 12.19 ഏക്കർ ഭൂമി തിരിച്ചെടുത്ത് വ്യവസായ പദ്ധതികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന മികച്ച നിർദ്ദേശമാണ് തയ്യാറാക്കിയിരിക്കുന്നത്.