സർക്കാരിന്റേത് തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നയം
പ്ലാന്റേഷൻ ഡയറക്ടറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഐഐഎം കാലിക്കറ്റിന്റെ പഠനശുപാർശകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കരട് നയം സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലാണെന്ന് വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.വ്യവസായ വകുപ്പിന്റെ കിഴിലുള്ള പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയിൽ തോട്ടം മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് രാജ്യത്ത് ഒരു പ്രത്യേക ഡയറക്ടറേറ്റ് സ്ഥാപിച്ച ആദ്യ സംസ്ഥാനം കേരളമാണ്. കേരളത്തിലെ തോട്ടം മേഖല യുടെ സമുന്നത പുരോഗതിയ്ക്കായി തൊഴിലാളി യൂണിയനുകളും ഉദ്യോഗസ്ഥരും ഒരുമിച്ച് പവർത്തിക്കണം. പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ തോട്ടം മേഖലയുടെ പ്രശ്ങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കണം. തോട്ടം മേഖലയിൽ ഉത്പാദനക്ഷമതയും ലാഭവും വർധിപ്പിക്കുന്നതിന് പ്ലാന്റേഷൻ ഡയറക്ടറേറ്റ് നടപ്പാക്കിയ പുതിയ പദ്ധതികൾ സഹായകമായി. “കേര പദ്ധതി പ്രകാരം, കാപ്പി, ഏലം, റബ്ബർ എന്നി മേഖലയ്ക്കായി 479 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തോട്ടം തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളിലൊന്നായ ലയങ്ങളുടെ നിർമ്മാണത്തിനും പുനരുദ്ധാരണത്തിനുമായുള്ള പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ സബ്സിഡി ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് ഏകദേശം 72 ഡിപിആറുകൾ (വിശദമായ പ്രോജക്ട് റിപ്പോർട്ട് ) സർക്കാരിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് മന്ത്രിയുടെ സാന്നിധ്യത്തിൽ ആദ്യത്തെ സംസ്ഥാന പ്ലാന്റേഷൻ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗം നടന്നു. സംസ്ഥാനത്തെ യുവജനങ്ങൾക്ക് സ്വയംസംരംഭകരായി ഉയർന്നു വരാനുള്ള സാഹചര്യവും വ്യവസാ യ സാഹൃദ അന്തരീക്ഷവും സൃഷ്ടിക്കാൻ വൃവസായ വകുപ്പിന് സാധിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വി. കെ പ്രശാന്ത് എംഎൽഎ പറഞ്ഞു. തോട്ടം മേഖലയിലെ നയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് സ്ഥിരം സംവിധാനമായ സംസ്ഥാന പ്ലാ ന്റേഷൻ ബിസിനസ് അഡ്വൈസറി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നു സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി) എംഡി എസ്. ഹരികിഷോർ ഐഎഎസ് പ്രത്യേക പ്രഭാഷണ ത്തിൽ പറഞ്ഞു. തോട്ടം ഉടമകളെ ഉൾപ്പെടുത്തി ജില്ലാതല പ്ലാന്റേഷൻ അഡ്വൈസറി കമ്മിറ്റികൾ വിളി ച്ചു ചേർക്കും. സർക്കാരും തോട്ടം ഉടമകളും ചേർന്നു പ്രവർത്തിക്കാൻ സഹായകമായ ഒരു പിപിപി മാതൃക തോട്ടം മേഖലയിൽ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ നിർമ്മാണത്തിനായി 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നെന്ന് വ്യവസായ ഡയറക്ടറും പ്ലാന്റേഷൻസ് സ്പെഷ്യൽ ഓഫീസറുമായ മിർ മുഹമ്മദ് അലി ഐഎഎസ് സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. കോഴിക്കോട് ഐഐഎമ്മിന്റെ ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ തോട്ടം മേഖലയിൽ മികച്ച പരിഷ്കാരങ്ങൾ നടപ്പിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളായി പ്രതിസന്ധി നേരിടുന്ന തോട്ടം മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുത്തൻ ഉണർവ് നൽകുന്നതിനുമുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണ് പ്ലാന്റേഷൻ ഡയറക്ടറേററിലൂടെ സാധുകൃതമായിരിക്കുന്നത് അസോസിയേഷൻ ഓഫ് പ്ലാന്റേഷൻസ് കേരള ചെയർമാൻ പ്രിൻസ് തോമസ് ജോർജ് പറഞ്ഞു.